കോപ്പീറൈറ്റ് അറിയിപ്പ്

മൂലകവിതയും ചിത്രങ്ങളും ഒഴിച്ച് എല്ലാം CC-BY-ND-SA ലൈസൻസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, January 30, 2016

ഭാഗം പത്ത്


അത്താണിമേല്‍ ഊക്കന്‍ പെട്ടികള്‍, ആല്‍ച്ചോട്ടില്‍
കുത്തിയിരിക്കുന്നു പുത്തനാള്‍ക്കാര്‍.
നാട്ടുകാരാരാഞ്ഞറിഞ്ഞു: 'കാവുങ്ങലും
കൂട്ടരും; കളിമുറ്റം തേടിയെത്തി'

അങ്ങനെ കാവുങ്ങൽ ശങ്കരപണിക്കർ നാട്ടിലെത്തി തന്റെ പുതിയ ജീവിത യാത്ര തുടങ്ങി.  മലബാറിലും കൊച്ചിയിലും അക്കാലത്ത് അധികവും കഥകളി അരങ്ങുകൾ ഉണ്ടായിരുന്നത് ജന്മിഗൃഹങ്ങളിൽ ആയിരുന്നു. ഭ്രഷ്ടനാക്കപ്പെട്ടതുകൊണ്ട് കാവുങ്ങൽ ശങ്കരപണിക്കരെ ആരും തന്നെ കളിയ്ക്ക് വിളിച്ചിരുന്നില്ല. സമൂഹത്തിൽ നിന്ന് തന്നെ ഭ്രഷ്ടനായവനാണല്ലൊ ശങ്കരൻ. അങ്ങനെ ഉള്ള ശങ്കരനു തന്റെ പുതിയയാത്രയിൽ കളിയ്ക്കാൻ അരങ്ങുകൾ വേണം. എന്തായാലും ഒരു ജന്മിഗൃഹങ്ങളിലും അത് കിട്ടില്ല. കാവുങ്ങൽ ശങ്കരൻ നാട് മുഴുവൻ കഥകളിപ്പെട്ടിയുമായി കളിയോഗത്തിനോടൊപ്പം കളിയരങ്ങുകൾ അന്വേഷിച്ച് നടന്നു. ഭാരമുള്ള ഊക്കൻ കഥകളി പെട്ടികൾ അത്താണിമേൽ ഇറക്കി വെച്ച് ആൽമരച്ചോട്ടിൽ ഇരുന്ന ക്ഷീണം തീർത്തു.

കാവുങ്ങല്‍ ശങ്കരന്‍, ഭ്രഷ്ടന്‍, അറുപത്തി-
നാലിലൊരുത്തൻ, കുരുത്തം കെട്ടോന്‍.
ഭ്രഷ്ടനു ഭ്രഷ്ടുകലയിലും, ഇല്ലത്തെ
മുറ്റത്തവനിനി ആട്ടമില്ല.'
ആശാനും കൂട്ടരും കേട്ടു; കോലാഹലം
ആലിന്‍ തണലിലും ചെന്നലച്ചു.

കളിയരങ്ങ് തേടി നടക്കുന്ന ശങ്കരപണിക്കരേയും സംഘത്തേയും കണ്ട് ചിലർ പറഞ്ഞു: “കാവുങ്ങൽ ശങ്കരൻ സമൂഹത്തിൽ നിന്നും നിഷ്കാസിതനാക്കപ്പെട്ടവനാണ്. അതിനാൽ തന്നെ അവനെ കഥകളിയിൽ നിന്നും കൂടെ ഭ്രഷ്ടനാക്കപ്പെട്ടിരിക്കുന്നു. അവന്റെ കളി ഈ മുറ്റത്ത് വേണ്ടാ. കടന്ന് പോ.“
ഇത് ആശാനും കേട്ടു. പക്ഷെ കുലുങ്ങിയില്ല. ആശാനു തന്റെ മോഹങ്ങൾ സാധിക്കാൻ ഇതല്ലാതെ വേരെ വഴിയും ഇല്ലായിരുന്നു.

മുറ്റത്തെ മുത്തങ്ങപ്പുല്ലോ കഥകളി
കറ്റയുണ്ടെങ്കില്‍ കളങ്ങള്‍ കാണും.
ആടലും പാടലും താളമേളങ്ങളും
ആത്മാനുഭൂതിതന്‍ സ്പന്ദനങ്ങള്‍.
ജീവന്‍ മനുഷ്യനിലുണ്ടോ, കലകള്‍ക്കും
ജീവചൈതന്യം, മരണമില്ല.

കഥകളി എന്നത് ജന്മിഗൃഹങ്ങളിലെ മുറ്റത്തുള്ള മുത്തങ്ങപ്പുല്ല് അല്ല. അത് കലയാണ്. മനുഷ്യജീവൻ നിലനിൽക്കുന്നിടത്തോളം കാലം കലയും നിലനിൽക്കും. കലകൾക്ക് ജീവചൈതന്യവുമുണ്ടാകും. കഥകളി ആടുന്നതും പാടുന്നതും എല്ലാം ആത്മാനുഭൂതി ആണ്. അത് ആർക്കും നിരാകരിക്കാനൊ നിരസിക്കാനോ പറ്റില്ല.

ഇല്ലത്തിറയത്തു ചെല്ലേണ്ട, നെല്‍പ്പാടം
ചൊല്ലിയാട്ടത്തിന്‍ ചുണക്കളങ്ങള്‍.
പച്ചയില്‍, മഞ്ഞയില്‍ ഉച്ചമാം ചോപ്പിലും
ഒച്ചവച്ചാര്‍ക്കും കരിമുകിലില്‍,
തട്ടങ്ങളിട്ടു തലയലം‍കാരമായ്
തിത്തിത്തൈപാടും തരുപ്പടര്‍പ്പില്‍
ദൂതു ചൊല്ലാന്‍ വരും കണ്ണന്‍, കരിക്കോലില്‍
കൌതുകം കൊള്ളും ഹലായുധന്മാര്‍.
വാല്‍പൊക്കിയെത്തുന്ന വാനരസേനകള്‍,
വാരിയില്‍ കാത്തുവാഴും ബകന്മാര്‍,
അന്തിയണിഞ്ഞ നിണത്തില്‍ നിലവിളി
അംബുധി കൈപൊക്കി അട്ടഹാസം.

ജന്മിഗൃഹങ്ങളുടെ ഇറയത്ത് ഇറങ്ങി കളിക്കണ്ട കാര്യമില്ല. നമുക്ക് വിശാലമായ നെൽപ്പാടങ്ങൾ ഉണ്ട്. അതാകട്ടെ ഇനി ചൊല്ലിയാടാനുള്ള കളങ്ങൾ, കളരികൾ. നെൽപ്പാടങ്ങളുടെ പച്ചപ്പിലും, ഒച്ചവെച്ച് പെയ്യുന്ന കറുത്ത മഴ മേഘങ്ങളിലും. മഞ്ഞ വെയിലിലും സന്ധ്യകളുടെ ചുവപ്പിലും, മഴയത്തും കാറ്റിലും ആടിയുലയുന്ന മരങ്ങളുടെ കൂട്ടത്തിലും എല്ലാം ദൂതുചൊല്ലാൻ വരുന്ന കൃഷ്ണനും കലപ്പ ആയുധമാക്കിയ ബലരാമനും (ഹലായുധൻ), വാനരസേനകളും, വഴിയിൽ ഭക്ഷണം കാത്തുനിൽക്കുന്ന ബകനും എല്ലാമുണ്ട്. (വാരി എന്ന വാക്കിനു പല അർത്ഥങ്ങൾ ഉള്ളതിൽ ഒന്ന് വഴി എന്നാണ്. കഥകളിയിലെ വേഷങ്ങൾ തിരിച്ചിരിക്കുന്നത് പച്ച, കത്തി, ചുവന്നതാടി, കരി, എന്നിങ്ങനെ ആണെന്ന് ഓർക്കുക). അന്തിയുടെ ചുവപ്പിൽ ചോരപുരണ്ട നിണത്തിന്റെ അലർച്ച സമുദ്രത്തിന്റെ അലയടികളിൽ അലർച്ച എന്നിവയെല്ലാം കേൾക്കാം. (നിണം എന്നത് ഒരു പ്രത്യേക വേഷമാണ് കഥകളിയിൽ. മൂക്കും മുലയും മുറിച്ചെടുക്കപ്പെട്ട സ്ത്രീ കഥാപാത്രമാണ് നിണം. ദേഹമാകെ ചോരയും മാംസം തൂക്കിയിട്ടും അലറിവിളിച്ച് ഒരു ഭീഭത്സരൂപമായാണ് നിണം പ്രത്യക്ഷപ്പെടുക.)

വേലയില്‍നിന്നും വേറിട്ടതില്ലിക്കല,
വേര്‍പ്പില്‍ കുതിര്‍ന്ന കതിരിഴകള്‍.
കാലവര്‍ഷങ്ങള്‍ വരട്ടെ, കൊടും വേന-
ലാവട്ടെ, കേളി മുടക്കമില്ല.
നാടോടിപ്പാട്ടിലും വീരകഥയിലും
ചോടും ചുമലും ചമഞ്ഞൊരുങ്ങി.
ആടിപ്പതിഞ്ഞതീമണ്ണും, മനോരഥം-
ഓടിച്ചു മോടിതകഞ്ഞകണ്ണും.

പ്രകൃതിയുമായി വളരെ ഒട്ടിച്ചേർന്ന് നിൽക്കുന്ന ഈ കല മനുഷ്യാദ്ധ്വാനം കൂടെ ആണ്. അതിനാൽ കാലവർഷങ്ങൾ, കൊടും വേനലുകൾ എല്ലാം മാറി മാറി വന്നാലും കേളി മുടക്കമില്ല. അതിന്റെ തെളിവുപോലെ നമ്മുടെ നാടോടിപ്പാട്ടുകളും വീരകഥകളും നമുക്ക് ധാരാളമുണ്ട്. അതെല്ലാം കേട്ടും കണ്ടും അനുഭവിച്ചും ജീവിച്ച മനുഷ്യരാണ് നമ്മൾ.

ഉല്‍പ്പതിഷ്ണുക്കള്‍ ചെറുപ്പക്കാരൊട്ടുപേര്‍
ഉത്സാഹവാന്മാരവിടെയെത്തി.
'നല്ല കലയുമായ്‍വന്ന കാര്‍ന്നോന്മാരെ
നല്‍വരവേല്‍പൊരുക്കുന്നു ഞങ്ങള്‍
കുണ്ടും കുഴിയുമായ് മുണ്ടകക്കണ്ടങ്ങള്‍
രണ്ടും കിളച്ചു നിരപ്പിലാക്കാം
അല്‍പമേനക്കേടുണ്ടാകാം മെനക്കെടും,
മൂപ്പരുമെപ്പേരുമ്മാപ്പരുള്‍ക.'

കാവുങ്ങൽ ശങ്കരപ്പണിക്കരേയും കൂട്ടരേയും കണ്ട് ചിലർ മുഖം തിരിച്ചു എങ്കിലും, ഉൽപ്പതിക്ഷ്ണുക്കളായ ചെറുപ്പക്കാർ പലരും അവരെ സഹായിക്കാൻ കൂടി. അവർ പറഞ്ഞു: “ കലാവൈഭവമുള്ള നിങ്ങളെ ഞങ്ങൾ വരവേൽക്കുന്നു. നമ്മുടെ മുണ്ടകകണ്ടങ്ങൾ കൊയ്ത്തു കഴിഞ്ഞ് മൺകട്ടകൾ മാത്രം ആയി കിടക്കുകയാണ്. അവ നമുക്ക് കിളച്ചും ഇടിച്ചും നിരപ്പാക്കി അവിടെ അരങ്ങ് നിർമ്മിക്കാം. അൽപ്പം ബുദ്ധിമുട്ടാണെങ്കിലും ഇതേ വഴി ഉള്ളൂ നിങ്ങൾ മാപ്പ് തരണം അതിന്.“
(ഞാൻ കണ്ട കളിയരങ്ങുകൾ മിക്കതും ഇത് പോലെ കൊയ്ത് കഴിഞ്ഞ കണ്ടങ്ങളിലെ കട്ടകൾ ഉടച്ച് നിരപ്പാക്കി അതിനുമുകളിൽ പരമ്പുകൾ ഇട്ട് നാലു കവുങ്ങിൻ കാലുകൾ നാട്ടി മൂന്ന് സൈഡും പട്ടകൾ കൊണ്ട് മറച്ച് ഉള്ളതായിരുന്നു എന്ന് ഓർക്കുന്നു. ഇന്ന് അതും മാറി. കാലത്തിനൊത്ത് ഓഡിറ്റോറിയങ്ങളിലോ ഹാളുകളിലോ ആയി കഥകളി. മുഴുരാത്രി കളികളും നന്നേ ചുരുങ്ങി)

കെട്ടിപ്പുണരുന്നവരെ കളിക്കൂട്ടം:
'മക്കളെ, നിങ്ങളേ രക്ഷിതാക്കള്‍!'
കാണികള്‍ തന്നെയൊരുക്കിയരങ്ങുകള്‍
കാലത്തു കൈക്കോട്ടു കയ്യിലേന്തി-
പട്ടിണിപെട്ടിട്ടും നാട്ടിന്‍പുറം അതിന്‍
നട്ടെല്ലുപൊട്ടാതെ കാത്തുവച്ചു:
പാട്ടബാക്കിക്കുള്ള കൂട്ടങ്ങള്‍ കോര്‍ട്ടിലും
ആട്ടക്കഥകള്‍ മാര്‍ത്തട്ടിലുമായ്.

ചോരത്തിളപ്പുള്ള ഉൽപ്പതിക്ഷ്ണുക്കളായ യുവാക്കളുടെ ഇത്തരം വർത്തമാനം കേട്ട് കാവുങ്ങൽ ശങ്കരപണിക്കരും സംഘവും അവരെ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു. എന്നിട്ട് അവരോട് പറഞ്ഞു: “മക്കളേ, നിങ്ങൾ തന്നെ ആണ് കലയുടെ രക്ഷിതാക്കൾ.“ അങ്ങനെ കാണികൾ തന്നെ ഒരുക്കിയ അരങ്ങ് കണ്ടങ്ങളിൽ കഥകളി നടന്നു. പട്ടിണിയും മറ്റുമുണ്ടെങ്കിലും നാടിനു നട്ടെല്ലുണ്ട് എന്ന് അവർ തെളിയിച്ചു. കാലം മാറി, സ്മാർത്തവിചാരം നടത്തിയ സാമൂഹിക അന്തരീക്ഷമല്ല ഇപ്പോൾ. കുടിയാന്മാർ പാട്ടബാക്കി കിട്ടാൻ വേണ്ടി ജന്മിമാർക്കെതിരെ കേസുകൾ കൊടുക്കാൻ തുടങ്ങി. ആട്ടക്കഥകൾക്ക് ഉള്ള അരങ്ങുകൾ ജന്മിഗൃഹങ്ങളുടെ മുറ്റത്ത് നിന്നും മാറി കണ്ടങ്ങളിലേക്കും പുറമ്പോക്ക് ഭൂമികളിലേക്കുമായി.

ഭ്രഷ്ടന്‍ ജനാവലിക്കിഷ്ടനായ്, നാട്ടുകാര്‍
കഷ്ടനഷ്ടങ്ങള്‍ മറന്നു പാടേ.
മാധുര്യമോലുന്നിതോര്‍മ്മകള്‍, പില്‍പാടു
മാറിന്‍ തുടിപ്പിലഴലിയറ്റി

അങ്ങനെ കാവുങ്ങൽ ശങ്കരപണിക്കർ എന്ന കഥകളി നടനു തന്റെ നടനവൈഭവം സ്വന്തം നാട്ടിൽ തന്നെ തെളിയിക്കാൻ അവസരം കിട്ടി. അദ്ദേഹം തിരുവിതാംകൂർ പോയി പലതും അഭ്യസിച്ചിരുന്നു. അതിന്റെ ഉൾക്കാഴ്ച്ച കൂടെ ആയപ്പോൾ ഭ്രഷ്ടനെ നാട്ടുകാർക്ക് വലിയ ഇഷ്ടമായി. അവർ എല്ലാവരും അദ്ദേഹത്തെ പുകഴ്ത്താൻ തുടങ്ങി. പോയകളിയരങ്ങുകളുടെ ഓർമ്മകൾ തന്നെ ഹൃദയത്തിന്റെ വേദന അകറ്റി.

എന്നും കഥകളി, യെന്നെന്നുമോര്‍മ്മയില്‍
അന്നുതാനാടിയ കൂടിയാട്ടം.

അതേ, എന്നും കഥകളി, എങ്കിലും അന്ന് താൻ ആടിയ ആ കൂടിയാട്ടം, അതിന്റെ മധുരമുള്ള ഓർമ്മ ഇന്നും നിലനിൽക്കുന്നു. ( കാവുങ്ങൽ ആശാനു താത്രിയോട് പ്രണയമായിരുന്നുവോ? )

വാര്‍മുടിപോലെ അലുക്കുകള്‍ മൌലിയില്‍
ആലോലലാലസം ലീലയാടി,
ഒട്ടിക്കുഴിഞ്ഞുചുളിഞ്ഞ കവിള്‍, രംഗ-
ത്തെത്തവെ, പൂന്തൊത്തുപോല്‍ തുടുത്തു.
ബാഹുകനാകിലോ യൌവ്വനം, ദൂതനാം
ബ്രാഹ്മണരൂപത്തില്‍ ശുദ്ധവൃദ്ധൻ.
നാകത്തിന്‍കല്‍പകവാടി വര്‍ണ്ണിക്കവേ
രാഗപ്രകാശം മനോഗതങ്ങള്‍.
അപ്സരകന്യകളൂഞ്ഞാലിലാടുന്ന
വിസ്മയം തന്‍ വിരല്‍ത്തുമ്പിലൂടെ.
ദുശ്ശാസനന്‍റെ രുധിരം കുടിക്കുന്ന
രൌദ്രഭീമന്‍റെ ബീഭത്സദൃശ്യം
എത്രപൊടുന്നനെ മായുന്നു കൃഷ്ണതൻ
ചപ്രത്തലമുടി കോതിടുമ്പോള്‍ !
കൈയിലെച്ചോരയും ചന്ദനച്ചാറായീ
കണ്ണിലെ രോഷം പ്രണയവര്‍ഷം.

ഇവിടെ കാവുങ്ങൽ ശങ്കരപണിക്കരുടെ വേഷപ്പകർച്ചയെ പറ്റി കവി പറയുന്നു. തലയിലെ കിരീടാലങ്കാരങ്ങളിലെ അലുക്കുകൾ ഇരുന്ന് ആലോലമാടി. കാവുങ്ങൽ ശങ്കരപണിക്കർ വൃദ്ധനായി എങ്കിലും ഒട്ടിക്കുഴിഞ്ഞു ചുളിഞ്ഞ അദ്ദേഹത്തിന്റെ കവിൾ വേഷം കെട്ടി അരങ്ങത്തെത്തവേ പൂന്തൊത്ത്(=പൂക്കുല) പോലെ തുടുത്ത് വിടർന്ന് യൗവനം പൂണ്ടു. (കവി കാവുങ്ങൽ ശങ്കരപണിക്കരുടെ വേഷം കണ്ടിരിക്കുന്നത് കാവുങ്ങൽ ആശാൻ വൃദ്ധനായതിനു ശേഷം ആയിരുന്നു എന്ന് ഓർക്കുക). ബാഹുകവേഷം കെട്ടിയാൽ യൗവനയുക്തനായി. എന്നാൽ ദൂതനായ ബ്രാഹ്മണവേഷം കെട്ടിയാലോ ശുദ്ധവൃദ്ധനും. സ്വർഗവർണന നടത്തുന്ന അർജ്ജുനൻ കെട്ടുമ്പോൾ ദേവസ്ത്രീകളെ കണ്ട് തരളിതനായി മനോധർമ്മം ആടും. ദേവസ്ത്രീകൾ ഊഞ്ഞാലുടുന്നത് ശരീരാഭിനയത്തിലൂടെ മനോഹരമായി ആടും. എന്നാൽ ദുശ്ശാസനനെ കൊന്ന് ചോരകുടിയ്ക്കുന്ന രൗദ്രഭീമനാകുമ്പോൾ ഭീഭത്സമാകും ആ മുഖഭാവം.  ദുശ്ശാസനന്റെ ചോരകൊണ്ട് ദ്രൗപദിയുടെ മുടികെട്ടിക്കൊടുക്കുന്ന സമയമാകുമ്പോൾ ഈ രൗദ്രഭീമന്റെ തന്നെ മുഖഭാവം സൗമ്യമായി നിമിഷങ്ങൾ കൊണ്ട് മാറും. ആ സമയം കയ്യിലെ ചോര ചന്ദനച്ചാറായും കണ്ണിലെ രൗദ്രം പ്രണയമായും പെട്ടെന്ന് മാറും. (താത്രിയുടെ ഓർമ്മ അത്ര തീക്ഷ്ണമായി കാവുങ്ങൽ ആശാന്റെ മനസ്സിൽ നിൽക്കുന്നതിനാലാണ് എത്ര രൗദ്രഭാവമായാലും തന്നെ ഞൊടിയിടയിൽ പ്രണയം, ശൃംഗാരം എന്നീ ഭാവങ്ങൾ മുഖത്ത് പെട്ടെന്ന് വരുന്നത്. താത്രിയെ ഒന്ന് ഓർമ്മിച്ചാൽ എല്ലാ രൗദ്രവും മാറി മനസ്സിൽ പ്രണയം നിറയും എന്ന് കവി പറയാതെ പറയുന്നതായി എനിക്ക് തോന്നി. അല്ലെങ്കിൽ എന്നും കഥകളി, എന്നെന്നുമോർമ്മയിൽ അന്നുതാനാടിയ കൂടിയാട്ടം എന്ന് കവി ആവർത്തിക്കേണ്ടതില്ലല്ലൊ.)

എന്നും കഥകളി, എന്നെന്നുമോര്‍മ്മയില്‍
അന്നുതാനാടിയ കൂടിയാട്ടം.

അതേ, എന്നും കഥകളി, എങ്കിലും അന്ന് താൻ ആടിയ ആ കൂടിയാട്ടം, അതിന്റെ മധുരമുള്ള ഓർമ്മ ഇന്നും നിലനിൽക്കുന്നു. ( കാവുങ്ങൽ ആശാനു താത്രിയോട് പ്രണയമായിരുന്നുവോ? )

മുപ്പതും നാല്‍പതുമാട്ടങ്ങള്‍കണ്ടവര്‍
ഒട്ടല്ലഭിനയമഭ്യസിച്ചു.
ചില്ലിയിളക്കങ്ങള്‍, ചുണ്ടുചലിപ്പിച്ചു
മെല്ലെന്നലര്‍ച്ച, മിഴിയുരുട്ടി
വീടിന്‍റെപൂമുഖത്തിണ്ണയില്‍, വൃക്ഷങ്ങൾ
ആടിയുലാവിടും കാവിനുള്ളില്‍,
കൈതകള്‍പൂത്തകുളക്കരെ, അക്കരെ
കൈത്തുഴയായ് പോകും തോണിക്കുള്ളില്‍.
ഭ്രഷ്ടന്‍‍തുറന്നിട്ടൊരാട്ടക്കലാശാല
നാട്ടിന്‍പുറത്തിനു പുത്തനൂറ്റം !

മുണ്ടകക്കണ്ടങ്ങൾ കഥകളി അരങ്ങ് ആക്കുക വഴി ജന്മി ഗൃഹങ്ങളിലെ അംഗങ്ങളും അവരുടെ ആശ്രിതരും മാത്രം കണ്ട് ആസ്വദിച്ചിരുന്ന കഥകളി എന്ന കല, സമൂഹത്തിലെ മറ്റ് പലതുറകളിൽ ഉള്ളവർക്കും കൂടെ പ്രാപ്യമായി. അവർ അത് കണ്ട് ആസ്വദിച്ചു. ധാരാളം കളി അരങ്ങുകൾ ശ്രദ്ധിച്ച് കണ്ട ചിലർ കഥകളിയിലെ പുരികമിളക്കലും, ചുണ്ട് ചലിപ്പിക്കലും, അലർച്ചയും കണ്ണുരുട്ടലും ഒക്കെ കണ്ട് പഠിച്ചു. അവർ വീടിന്റെ ഉമ്മറത്തിരുന്നും കാവിൽ ഇരുന്നും കുളക്കരെ ഇരുന്നും അക്കരെ പോകുമ്പോൾ തോണിയിലിരുന്നും കഥകളി കാര്യങ്ങൾ പറഞ്ഞും രസിച്ചും കണ്ടത് കാണിച്ചും കഴിച്ചുകൂട്ടി.

ഭ്രഷ്ടനാക്കപ്പെട്ടവനാൽ പകർന്ന് തന്ന ആ പുതിയ വിദ്യ നാട്ടിലാകെ പരക്കുകയും കളി ആസ്വദിക്കുക എന്നത് പരിഷ്കൃതസമൂഹത്തിന്റെ അടയാളമായും ഭവിച്ചു.

No comments:

Post a Comment